കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ന് കൊച്ചിയിൽ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർധിപ്പിക്കും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചതായി അധികൃതർ അവകാശപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 32 ബയർമാരും 400ലധികം എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ സമ്മേളനത്തിൽ അറിയിച്ചു.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.